Kerala
തിരുവനന്തപുരം: കുവൈറ്റിലെ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ 12 മലയാളികൾക്കെതിരെ പോലീസ് കേസെടുത്തു. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് ഡിജിപി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ ആരോപണം. ബാങ്ക് സിഒഒ മുഹമ്മദ് അൽ ഖട്ടൻ നൽകിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമായി 12 പേർക്കെതിരെ കേസെടുത്തത്.
2020 - 23 കാലഘട്ടത്തിൽ കുവൈറ്റിൽ ജോലിക്കെത്തിയ ഇവർ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടർന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും കേസെടുത്തത്
എന്നാൽ കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈറ്റിൽ നിന്ന് മടങ്ങാൻ കാരണമെന്ന് ലോണെടുത്തവർ പറഞ്ഞു.
Kerala
മരട്: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടന് സൗബിന് ഷാഹിറിനെ പോലീസ് ചോദ്യം ചെയ്തു. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണു മരട് പോലീസ് സൗബിനെയും സഹനിർമാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11.30 ഓടെ അഭിഭാഷകനൊപ്പമാണ് ഇവര്‍ സ്റ്റേഷനില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറോളം നീണ്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിനോടു കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനുശേഷം സൗബിന് ഷാഹിര്‍ പ്രതികരിച്ചു.
സിനിമയുടെ നിർമാണത്തിനായി ചെലവാക്കിയ തുകയുടെ ഉറവിടത്തെക്കുറിച്ചും ചിത്രത്തിന്റെ കളക്ഷന്‍ തുകയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസ് ഇവരില്‍നിന്നു ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പെന്ന പരാതിയില്‍ ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് മുമ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യം തേടി സൗബിനും സഹനിര്‍മാതാക്കളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ച കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പോലീസ് സ്റ്റേഷനില്‍ മൂന്നുപേരും ഹാജരായത്.
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്നു പറഞ്ഞ് ഏഴു കോടി രൂപ കൈപ്പറ്റിയതിനുശേഷം കബളിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി അരൂര്‍ വലിയവീട്ടില്‍ സിറാജാണു മരട് പോലീസില്‍ പരാതി നല്‍കിയത്. മുടക്കിയ ഏഴു കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരേ ചുമത്തിയത്.